എന്തുകൊണ്ട് പോലീസിന് ഒരു പ്രതിയെ ശിക്ഷിക്കാൻ സാധിക്കാത് എന്നും ഇതിനാണ് കോടതികൾ എന്നും മുൻ സബ് ജഡ്ജ് ശ്രീ സുദീപ് സ് വിവരിക്കുന്നത് വയ്ക്കാം.വിവാദ കേസിലെ രേഖകളും തെളിവും വിധിയും വായിക്കാതെ പൊതുവായി ചില കാര്യങ്ങൾ പറയാം.ഒരാൾ കൊല്ലപ്പെട്ടു അല്ലെങ്കിൽ ബലാൽസംഗം ചെയ്യപ്പെട്ടു എന്നത് യാഥാർത്ഥ്യം തന്നെയായിരിക്കും.കൊലക്കേസുകളിൽ കൊല നടന്നു എന്ന വസ്തുതയിൽ ആർക്കും തർക്കമുണ്ടാവില്ല.ആരു ചെയ്തു എന്നതല്ല കോടതിയുടെ മുന്നിൽ വരുന്ന ചോദ്യം.പ്രതിയെന്നു പൊലീസ് പറയുന്ന ആൾ തന്നെയാണോ കുറ്റം ചെയ്തത് എന്നതാണു വിഷയം.പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെടണം.അതായത് പൊലീസ് പറയുന്ന ആരോപണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കണം.പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന വിഴുങ്ങാനിരിക്കുന്ന ഒന്നല്ല ആയിരിക്കരുത് കോടതി പൊലീസും കോടതിയും രണ്ടാണ്. പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കിൽ പിന്നെ കോടതിയുടെ ആവശ്യമില്ല.പൊലീസ് തന്നെ ശിക്ഷ വിധിച്ചാൽ മതി.പൊലീസ് പറയുന്നതൊക്കെ എഴുതുന്നതൊക്കെ സത്യമാണെന്ന് ആരു പറഞ്ഞു.
പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളോ കുറ്റസമ്മത മൊഴികളോ തെളിവല്ല കോടതിക്ക് നിയമപ്രകാരം അവ തെളിവായി സ്വീകരിക്കാനും കഴിയില്ല.കോടതി നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവ് നിയമനിർമ്മാണ സഭകൾക്കും നിയമത്തിന്നും പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷി കുറ്റസമ്മത മൊഴികളൊന്നും തെളിവല്ലാത്തത്. എന്തുകൊണ്ടാണ് നിയമത്തിന് പൊലീസിനെ വിശ്വാസമില്ലാത്തത്.പൊലീസ് എന്തും ചെയ്യുമെന്ന് നിങ്ങളേക്കാൾ നന്നായി അറിയാവുന്നത് നിയമത്തിനു തന്നെയാണ്. പൊലീസ് പ്രതിയെന്നു പറയുന്നവരൊക്കെ കുറ്റക്കാരാണെങ്കിൽ പൊലീസ് എഴുതി വയ്ക്കുന്നതൊക്കെ സത്യമാണെങ്കിൽ ഒരു തെളിവുമില്ലാതെ തന്നെ നിരപരാധികളായ നിങ്ങളെയൊക്കെ നിഷ്പ്രയാസം ശിക്ഷിക്കാം.ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്.നിരപരാധികളെ പ്രതിയാക്കാൻ ശ്രമിക്കുന്ന ശ്രമിച്ചേക്കാവുന്ന പൊലീസിനെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്.ഇനി പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസിനെക്കുറിച്ചു കൂടി പറയാം.ചില കേസുകളിൽ പ്രതിഭാഗത്തിൻ്റെ അന്യായമായ സ്വാധീനത്തിനു വഴങ്ങി കേസെടുക്കാൻ തയ്യാറാകാത്ത പൊലീസ് ഉണ്ട്.ഒടുക്കം പൊതുസമൂഹത്തിൻ്റെ സമ്മർദ്ദം സഹിക്കാനാവാതെ ഒരു കേസെടുക്കും.
ഒടുവിൽ പൊലീസിനു കേസ് രജിസ്റ്റർ ചെയ്യേണ്ടി വന്നെന്ന വാർത്ത വായിക്കുകയും പ്രതിയെ ഇപ്പോൾ ചെത്തിക്കളയുമെന്ന മട്ടിൽ സമൂഹം ആശ്വാസം കൊള്ളുകയും ചെയ്യും.ഒരു കാര്യവുമില്ല എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കാലതാമസം മുതൽ എഫ് ഐ ആറിലെ ഉള്ളടക്കം വരെ എല്ലാം പ്രതിക്കനുകൂലമാക്കാൻ അങ്ങേയറ്റത്തെ ശ്രദ്ധ പൊലീസ് കാണിക്കും.പ്രതിക്ക് സ്വാധീനവും കഴിവും ഉണ്ടായിരിക്കണമെന്നു മാത്രം.പരാതിക്കാരിയുടെ പ്രഥമവിവരമൊഴി പ്രതി തന്നെ ബലാൽസംഗം ചെയ്തെന്നായിരിക്കും.പരാതിക്കാരി അറിയാതെ പൊലീസ് ഒരു കൂടുതൽ മൊഴി എഴുതിച്ചേർത്തെന്നിരിക്കും. എന്നെ ബലാൽസംഗം ചെയ്തില്ല പ്രതി മൂത്രമൊഴിക്കാനായി പാൻ്റിൻ്റെ സിബ്ബഴിക്കുന്നതു കണ്ടപ്പോൾ ഞാൻ പേടിച്ചു കരഞ്ഞതാണ് പിന്നെ അപ്പുറത്തെ വീട്ടിലെ വികാരി നിർബ്ബന്ധിച്ചപ്പോൾ അതിനു വഴങ്ങി ആദ്യ മൊഴിയിൽ ബലാൽസംഗമെന്നു പറഞ്ഞു പോയതാണ്.പ്രൊസിക്യൂഷൻ സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നതിലും പൊലീസ് മഹസറുകൾ എഴുതുന്നതിലും തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിലുമൊക്കെ നിരന്തരമായ ഇടപെടലുകൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും.
പിന്നെ ലോക്കൽ പൊലീസ് അന്വേഷിച്ചു കുളമാക്കി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം അടുത്ത അന്വേഷണ ഏജൻസിയുടെ തലയിൽ വരുന്ന കേസുകളായിരിക്കും ഭൂരിഭാഗവും.എത്ര മിടുക്കോടെ രണ്ടാമത്തെ കൂട്ടർ അന്വേഷിച്ചാലും ആദ്യത്തെ കുഴപ്പങ്ങൾ ശേഷിക്കുക തന്നെ ചെയ്യും.ഓരോ ചെറിയ കുഴപ്പത്തിൻ്റെയും വീഴ്ച്ചയുടേയുമൊക്കെ ആനുകൂല്യം പ്രതിക്കാണ്.രണ്ടു സാദ്ധ്യതകൾ ഒരുപോലെ വന്നാൽ അതിൽ പ്രതിക്കനുകൂലമായ സാദ്ധ്യത എടുക്കണമെന്നു തന്നെയാണു നിയമം.ദുർബലമായ അടിത്തറയിൽ കെട്ടിപ്പൊക്കുന്ന ഒരു കേസിൽ പ്രോസിക്യൂട്ടർ നിസഹായനായിരിക്കും.കോടതിയിൽ ഈ കേസെത്തിയ ശേഷം മാത്രമാണ് പ്രോസിക്യൂട്ടറുടെ മുമ്പിൽ ഫയൽ എത്തുക.അന്നേരം മാത്രമാണ് പ്രോസിക്യൂട്ടർ ഈ വിവരങ്ങളൊക്കെ അറിയുക. കൃത്യമായ ഒരു ഡിഫൻസിന്മേൽ പ്രതിഭാഗം കേസ് അവതരിപ്പിക്കുന്ന അഭിഭാഷകരൊക്കെ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണ്.തുടക്കം മുതലേ പൊലീസിനെയും സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിയെ പ്രേരിപ്പിക്കുന്ന അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന കോടതിയിലെത്തുന്ന സാക്ഷികളെ എങ്ങനെയും പ്രതിഭാഗത്തേയ്ക്കു മറിച്ച് കേസു ജയിക്കുന്ന അഭിഭാഷകരുടെ എണ്ണം കൂടി വരികയാണെന്നു പറഞ്ഞാൽ അങ്ങനെയല്ലാത്ത അഭിഭാഷക സുഹൃത്തുക്കൾ ക്ഷമിക്കുക.
ശിക്ഷിക്കണമെന്നൊക്കെ കോടതിക്ക് ആഗ്രഹമുണ്ട്. പക്ഷേ പൊലീസ് സമ്മതിക്കണ്ടേ എന്നു പലപ്പോഴും പരസ്യമായി ചോദിക്കേണ്ടി വന്നിരുന്ന പഴയ ഒരു വിചാരണക്കോടതി ജഡ്ജിക്ക് ഇങ്ങനെയൊക്കെ എഴുതാനേ കഴിയൂ എന്നതിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്ഷമിക്കുക. പൊലീസിൽ സുഹൃത്തുക്കൾ അന്നും ഇന്നും ഇല്ലാത്തതിനാൽ. പൊലീസ് സുഹൃത്തുക്കൾ എന്നെഴുതുന്നില്ല.പ്രതിയെ വെറുതെ വിടുന്ന ശിക്ഷിക്കുന്ന കോടതികളിലേയ്ക്കു വരാം.ഒരു തെളിവുമില്ലെങ്കിലും പൊലീസ് പറയുന്നതൊക്കെ അപ്പടി വിഴുങ്ങി പ്രതിയെ ശിക്ഷിക്കുന്ന ചെറുതല്ലാത്ത ഒരു പക്ഷം ജഡ്ജിമാരുണ്ട്.പൊലീസ് വെറുതെ കേസെടുക്കില്ലല്ലോ എന്നതാണ് ഒരു ന്യായം.ഒരാളെങ്കിലും പ്രതിക്കെതിരെ എന്തെങ്കിലും എന്തെങ്കിലും മതി സംശയാതീതമൊന്നും വേണ്ടപറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പ്രതിയെ ശിക്ഷിച്ചിരിക്കും എന്ന വാശിക്കാരുമുണ്ട്.ജനം ഉറ്റുനോക്കുന്ന കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ പ്രതിയെ വെറുതെ വിട്ടാൽ, താൻ സ്വാധീനത്തിനു വഴങ്ങി അപ്രകാരം ചെയ്തെന്ന വിമർശനം വരുമെന്നു ഭയക്കുന്ന ജഡ്ജിമാരുടെ എണ്ണവും ചെറുതല്ല. ജഡ്ജിമാർക്ക് വിമർശനം ഇഷ്ടമല്ല പേടിയുമാണ്. ജനം പ്രതിക്കെതിരെ ചിന്തിക്കുന്ന കേസുകളിൽ പ്രതിയെ ശിക്ഷിച്ചാൽ വിമർശനം കേൾക്കേണ്ടതില്ല മറിച്ച് ഒത്തിരി വാഴ്ത്തുപാട്ടുകൾ കേട്ട് കോൾമയിർ കൊള്ളാം.ജഡ്ജിമാർക്ക് ഏറ്റവും ഇഷ്ടം പ്രശംസയാണ്.മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും പ്രതികളെ കണ്ണുമടച്ചു ശിക്ഷിക്കും.
ഭൂരിപക്ഷം വരുന്ന വിചാരണക്കോടതി ജഡ്ജിമാരുടെയും മനോഭാവം അവന് (പ്രതിക്ക്) വേണമെങ്കിൽ അപ്പീൽ പോയി ശിക്ഷ ഒഴിവാക്കി വാങ്ങട്ടെ എന്നതാണ്. ഹൈക്കോടതി സുപ്രീം കോടതിയൊക്കെ കാലങ്ങൾക്കു ശേഷം വിധി പറയുമ്പോൾ ജനത്തിൻ്റെ ആവേശമൊക്കെ കുറയും.പിന്നെ മിണ്ടിയാലുടൻ കോടതി അലക്ഷ്യമെന്ന ഭീഷണി വേറെയും.അതുകൊണ്ട് പ്രതി ശിക്ഷിക്കപ്പെടാൻ ജനം കാത്തിരിക്കുന്ന കേസുകളിലൊക്കെയും തെളിവില്ലെങ്കിലും പ്രതിയെ ശിക്ഷിക്കുക എന്നതാണ് വിചാരണക്കോടതികൾക്ക് എളുപ്പമായ കാര്യം.എന്നിട്ടും തെളിവില്ലെന്ന സത്യം പറഞ്ഞു പ്രതിയെ വെറുതെ വിടുന്ന വിചാരണക്കോടതി ജഡ്ജിമാരുണ്ട്.സമൂഹത്തെ തൃപ്തിപ്പെടുത്താൻ മാത്രം ശിക്ഷിക്കുന്നവരുണ്ട്.തെളിവുണ്ടായിട്ടും പ്രതിയെ വെറുതെ വിടുന്നവരുമുണ്ട്.അതുപോലെ തന്നെ അങ്ങേയറ്റം ആത്മാർത്ഥതയോടെ സത്യസന്ധമായി കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും സത്യം കണ്ടെത്താൻ കോടതിയെ സഹായിക്കുന്ന പ്രോസിക്യൂട്ടർമാരും വഴിവിട്ട ഇടപാടുകൾക്ക് വഴിപ്പെടാത്ത പ്രതിഭാഗം അഭിഭാഷകരുമുണ്ട്. എല്ലാവരെയും കാലത്തിൻ്റെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യും. ഞാനടക്കം എല്ലാവരെയും പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താൽ പ്രതിയെ വെറുതെ വിടുമ്പോഴും ഇര എന്ന സത്യം ശേഷിക്കുന്നുണ്ട്.കൊല്ലപ്പെട്ടു എന്ന തർക്കമില്ലാത്ത വസ്തുത ബാക്കിയാവുന്നുണ്ട്.പ്രതിയല്ല എന്നെ കൊന്നതെങ്കിൽ പിന്നെയാരാണതു ചെയ്തതെന്നു നിങ്ങൾ പറയൂ എന്ന് ഒരാത്മാവ് കാലത്തിൻ്റെ സാക്ഷിക്കൂട്ടിൽ നിന്നു ചോദിക്കും അന്നേരം എന്തു മറുപടിയാണു ഞാൻ പറയുക?
സുദീപ് സ് (സബ് ജഡ്ജ്)