ഇത് കുറച്ചു പഴയ പോസ്റ്റ് ആണ് കുറച്ചല്ല ഇത്തിരി പഴക്കം ഉണ്ട് ഇപ്പോൾ ഇത് പറയുവാൻ കാരണം.ജീവിതത്തിൽ തനിക്ക് എവിടെയും എത്താൻ സാധിക്കുന്നില്ല എന്ന് പറഞ്ഞു ഇരിക്കുന്നവർക്കു അല്പ്പം എങ്കിലും പ്രചോദനം ലഭിച്ചാൽ അവരുടെ വിജയത്തിൽ നമ്മളും പങ്കാളികൾ ആവില്ലേ. സ്വപ്നം മാത്രം കണ്ടാൽ പോരാ കണ്ട സ്വപ്നം എത്തിപ്പിടിക്കാൻ ശ്രമിക്കുക കുടി വേണം. ചെറിയ വീട്ടിൽ നിന്ന് ഐഐഎം റാഞ്ചിയിൽ എത്തിയ കഥ ഈ വീട്ടിലാണ് ഞാൻ ജനിച്ചത് ഇവിടെ ആണ് വളർന്നത് ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്.ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ്ൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ ഐഐഎം റാഞ്ചിയിൽ വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി.ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം.ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി പകൽ പഠിക്കാനുള്ള സമയവും അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു..
അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു.പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു സെയ്ന്റ് പയസ് കോളേജ് എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളം കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു.അങ്ങനെയാണ് ഐഐടി മദ്രാസ് ന്റെ വല്ല്യ ലോകത്തു എത്തിയത് പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു ഇതെന്റെ വഴിയല്ല എന്നു തോന്നി പിഎച്ഡി പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.പക്ഷെ എന്റെ ഗൈഡ് ഡോ സുബാഷ് ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു.
പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.ഈ കുടിലിൽ സ്വർഗത്തിൽ നിന്നും ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം പക്ഷെ ആകാശത്തോളം സ്വപ്നം കാണുക ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം.
കടപ്പാട് പോസ്റ്റ്